Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് മൂന്നു മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ആകെ 20.41% പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിംഗ് ആലപ്പുഴയിലും (21.82%) കുറവ് പോളിംഗ് തിരുവനന്തപുരത്താണ് (18.93%) രേഖപ്പെടുത്തിയത്.
കൊല്ലം (20.73%), പത്തനംതിട്ട (20.04%), കോട്ടയം (20.55%), ഇടുക്കി (19.09%), എറണാകുളം (21.07%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ് ശതമാനം. കോട്ടയം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യനിത്തോട്ടത്തു കള്ളവോട്ട് ചെയ്തെന്ന് ആരോപണം ഉയർന്നു.
മങ്കുഴികുന്നേൽ വിഷ്ണുവിന്റെ വോട്ട് സഹോദരൻ ജിഷ്ണു ചെയ്തുവെന്ന് എൽഡിഎഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകുമെന്ന് എൽഡിഎഫ് വ്യക്തമാക്കി. ഇടുക്കി മറയൂർ പഞ്ചായത്തിൽ 10-ാം വാർഡ് (മാശി വയൽ) ബ്ലോക്ക് സ്ഥാനാർഥികളുടെ ബാലറ്റ് യൂണിറ്റ് മാറി പോയി.
പകരം യൂണിറ്റ് സ്ഥാപിച്ചാണ് ഇവിടെ വോട്ടിംഗ് പുരോഗമിക്കുന്നത്. കോട്ടയം പായിപ്പാട് കുഴഞ്ഞു വീണ രണ്ട് പോളിംഗ് ഉദ്യോഗസ്ഥരെ മാറ്റി. വാകത്താനത്തും ഒരു പോളിംഗ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു.
Kerala
കൊല്ലം: വോട്ടിംഗ് മെഷീൻ മാറിയതിനെ തുടർന്ന് പത്തനാപുരത്ത് തെരഞ്ഞെടുപ്പ് വൈകുന്നു. പട്ടാഴി പാണ്ടിത്തിട്ട ഗവ. എൽപിഎസിലെ ബൂത്തിൽ നടുത്തേരി ബ്ലോക്ക് ഡിവിഷന്റെ മെഷിനായിരുന്നു എത്തിക്കേണ്ടിയിരുന്നത്.
പകരം തലവൂർ ഡിവിഷനിലെ വോട്ടിംഗ് മെഷിനാണ് എത്തിച്ചത്. മോക് പോളിംഗ് തുടങ്ങിയപ്പോഴാണ് മെഷീൻ മാറിയെന്ന് മനസിലായത്. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണ്. ഏഴരയ്ക്കുശേഷവും പോളിംഗ് ആരംഭിക്കാത്തതിനാൽ പ്രതിഷേധവുമായി വോട്ടർമാർ രംഗത്തെത്തി.
സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നഷ്ടപ്പെട്ട സമയത്തിനു പകരമായി അധിക സമയം അനുവദിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.
Kerala
കോഴിക്കോട്: വോട്ടിംഗ് മെഷീനിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ചിഹ്നത്തിന് വലിപ്പക്കുറവെന്ന് ആരോപിച്ച് മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കോഴിക്കോട് പയ്യാനക്കൽ, മുഖദാർ വാർഡുകളിലെ മെഷീനിലെ കോണി ചിഹ്നത്തിനാണ് വലിപ്പക്കുറവെന്ന് ആരോപണം ഉയർന്നത്.
പരാതിയിൽ ജില്ലാ കളക്ടർ പ്രാഥമിക പരിശോധന നടത്തുകയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
മെഷീനിലെ മറ്റ് ചിഹ്നങ്ങൾക്ക് വലിപ്പക്കൂടുതലാണെന്നും കോണി ചിഹ്നം ഒരു വരപോലെ മാത്രമേ കാണുന്നുള്ളൂവെന്നും ലീഗ് നേതൃത്വം പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സപ്ലിമെന്ററി വോട്ടർ പട്ടിക പുറത്തിറക്കി. 2,67,587 വോട്ടുകൾ പുതുതായി ചേർത്തപ്പോൾ 34,745 വോട്ടുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ആകെ 2.86 കോടി വോട്ടർമാരാണ് ലിസ്റ്റിലുള്ളത്.
ഇന്നലെ അർദ്ധരാത്രിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വരേണ്ടിയിരുന്ന പട്ടികയാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം ആരംഭിച്ചു.
21ന് പത്രികാ സമർപ്പണത്തിനുള്ള സമയപരിധിഅവസാനിക്കും. തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട മാതൃകാ പെരുമാറ്റ സംഹിത സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു.